2011, ജൂൺ 25, ശനിയാഴ്‌ച

ദരിദ്രരുടെ മക്കളെ ഒറ്റപ്പെടുത്തരുത്

ഇടതുപക്ഷം കേരളം ഭരിച്ചപ്പോഴാണ് പൊതുവിദ്യാലയങ്ങളില്‍ നിന്ന് കുട്ടികള്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോയതെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാക്കാനാകും. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ മാത്രം മതി ഇത് ബോധ്യമാവാന്‍.



ഇടതുപക്ഷ സര്‍ക്കാറിന്റെ നയവൈകല്യങ്ങളും വിവാദ പാഠ്യപദ്ധതിയും ഭാഷാ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളും പൊതുവിദ്യാലയങ്ങളില്‍ നിന്ന് സമൂഹത്തെ അകറ്റാന്‍ പ്രേരിപ്പിച്ച


ഘടകങ്ങളാണ്. ഈ അകല്‍ച്ച മുതലെടുത്ത് ചില വിദ്യാഭ്യാസ കച്ചവടക്കാര്‍ ലാഭമുണ്ടാക്കിയതും ഈ കാലഘട്ടത്തിലാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം വിദ്യാഭ്യാസ മേഖല മന്ത്രി ഓഫീസ് തൊട്ട് താഴെ തലം വരെ ശാസ്ത്ര സാഹിത്യ പരിഷത്തുകാരുടെയും നിക്ഷിപ്ത താല്‍പര്യക്കാരുടെയും ആവാസ കേന്ദ്രങ്ങളായിരുന്നു. പഴകി പുളിച്ച സിദ്ധാന്തങ്ങളും മതനിരാസ ആശയങ്ങളും കുത്തിതിരുകി പാഠ്യപദ്ധതിപോലും ദുരുപയോഗം ചെയ്തു. അധികാരത്തില്‍ നിന്ന് നിഷ്കാസനം ചെയ്യപ്പെട്ടപ്പോള്‍ പൊതു വിദ്യാഭ്യാസ സംരക്ഷകരായി ഇവര്‍ മാറുന്നത് വിരോധാഭാസമാണ്. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി 2009 2010 വര്‍ഷത്തില്‍ മാത്രം അമ്പതോളം അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കിയവരാണിപ്പോള്‍ സി.ബി.എസ്.ഇ. എന്‍.ഒ.സി.യുടെ പേരില്‍ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നത്.


പൊതുവിദ്യാലയത്തില്‍ നിന്നും പിരിഞ്ഞുപോയവരെ തിരിച്ചു കൊണ്ടുവരികയാണ് പുതിയ സര്‍ക്കാറിന്റെ പ്രഥമവും പ്രധാനവുമായ കടമ. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് വേണ്ടത്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വിദ്യാഭ്യാസ കച്ചവടക്കാരെ നിലക്കുനിര്‍ത്താന്‍ സാധിക്കണം. ഇംഗ്ലീഷ് മീഡിയം അണ്‍എയ്ഡഡ് സി.ബി. എസ്.ഇ എെ.സി.എസ്.ഇ വിദ്യാലയങ്ങളോടുള്ള സമൂഹത്തിന്റെ ഭ്രമത്തില്‍ മാറ്റംവേണം. പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ച സമൂഹത്തിലെ സാധാരണക്കാരന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെയും മക്കള്‍ക്ക് ഭാവിയില്‍ വിദ്യാഭ്യാസം അപ്രാപ്യമാക്കും. വിദ്യാഭ്യാസം വരേണ്യ വര്‍ഗത്തിന്റെ കുത്തകയായി മാറും. വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ ഒന്നൊന്നായി ഇല്ലാതാകും. സി.ബി.എസ്.ഇ, എെ.സി.എസ്.ഇ എന്‍.ഒ.സിക്ക് വേണ്ടി വാദിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം. അവര്‍ ന്യൂനപക്ഷത്തിന്റെ പേരിലായാലും ഭൂരിപക്ഷത്തിന്റെ പേരിലായാലും, സമൂഹത്തില്‍ എത്രശതമാനം ആളുകള്‍ക്ക് നിങ്ങള്‍ നിശ്ചയിക്കുന്ന ഫീസ് കൊടുത്ത് വിദ്യാഭ്യാസം നേടാനാവും? എല്‍.കെ.ജി ക്ലാസുകള്‍ക്ക് പതിനായിരം രൂപ ഡൊണേഷനും രണ്ടായിരം ഫീസും ആയിരം മറ്റു ചെലവുകള്‍ക്കും ഈടാക്കുന്നവര്‍ എന്ത്


സാമൂഹിക നീതിയാണ് നടപ്പാക്കുന്നത്. ഏതെങ്കിലും അണ്‍ എയ്ഡഡ് സി.ബി.എസ്.ഇ. എെ.സി.എസ്.ഇ സ്ഥാപനങ്ങളില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രവേശനം നല്‍കിയിട്ടുണ്ടോ? ന്യൂനപക്ഷ അവകാശം പറഞ്ഞ് എന്‍.ഒ.സി തരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ സ്വന്തം സമുദായത്തില്‍ പിറന്ന എത്ര പാവങ്ങള്‍ക്കാണ് അഡ്മിഷന്‍ നല്‍കുകയെന്ന് പ്രഖ്യാപിക്കുമോ? ഒരു ചെറിയ ശതമാനം ഇതിന് അപവാദമായുണ്ടാവും. അത് വിസ്മരിക്കുന്നില്ല. കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യമില്ലാത്തത് കൊണ്ടാണ് ഞങ്ങള്‍ സ്ഥാപനത്തിന് വേണ്ടി വാദിക്കുന്നതെന്നാണ് മറ്റൊരു ന്യായം. ഒരുപരിധി വരെ ശരിയാവാം. എന്നാല്‍ ഈ സ്വകാര്യ സ്ഥാപനങ്ങളില്‍ ഭൂരിപക്ഷവും പ്രവര്‍ത്തിക്കുന്നത് നഗരത്തിലോ, സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് സമീപത്തോ ആണ്. ഇത് കാരണം എത്രയോ പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.


സ്വകാര്യ വിദ്യാലയങ്ങളിലാണ് മെച്ചപ്പെട്ട വിദ്യാഭ്യാസമെന്ന മിഥ്യാധാരണയും സമൂഹത്തിന്റെ വര്‍ധിച്ചുവരുന്ന പൊങ്ങച്ചവുമാണ് ഇവര്‍ക്ക് തുണ. ടൈയും, കോട്ടും ധരിച്ച് സ്വന്തം വീട്ട് മുറ്റത്ത് നിന്നും കുട്ടിയെ വണ്ടിയില്‍ കയറ്റി അയക്കുന്നതില്‍ അഭിമാനം കൊള്ളുന്ന രക്ഷിതാക്കള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ സ്വകാര്യക്കാര്‍ക്ക് തുടര്‍ന്നും കോളടിക്കാം. അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സി.ബി.എസ്.ഇ കടന്നുകയറ്റം സ്കൂളുകളെ മാത്രമല്ല മദ്രസ സംവിധാനത്തെയും തകര്‍ത്തിരിക്കുന്നു. മദ്രസയിലെ കൊഴിഞ്ഞുപോക്ക് ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. മതപഠന രംഗത്ത് കേരളം മാതൃകയാണെന്ന് നാം അഭിമാനിക്കാറുണ്ട്. കേരളത്തില്‍ മാത്രമാണ് വ്യവസ്ഥാപിതമായി മദ്രസ സംവിധാനമുള്ളത്. കൊച്ചുവെളുപ്പാന്‍ കാലത്ത് കേരളത്തിന്റെ തെരുവോരങ്ങളില്‍ കാണുന്ന മനോഹരമായ ഒരു കാഴ്ചയുണ്ട്. വിശുദ്ധ ഖുര്‍ആന്‍ കയ്യിലേന്തി ആയിരക്കണക്കിന് കുഞ്ഞുമക്കള്‍ മദ്രസകളിലേക്ക് പോവുന്ന കാഴ്ച. ഒമ്പത് മണിവരെ "ദീന്‍' പഠിച്ച് 10 മണിക്ക് സ്കൂളിലെത്തുന്നത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടാണ് ഇത് നടന്നത്. തന്റെ മതം അനുശാസിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കാന്‍ സ്വാതന്ത്രyമില്ലാത്ത വെള്ളിയാഴ്ച ജുമുഅ: പോലും നിഷേധിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഹിന്ദുവും, മുസല്‍മാനും, ക്രിസ്ത്യാനിയും ഒരേ ബെഞ്ചിലിരുന്ന് പഠിക്കുന്നത് ഒഴിവാക്കുകയാണോ വേണ്ടത്? പണക്കാരന്റെയും പണിക്കാരന്റെയും കുട്ടികള്‍ ഒന്നിച്ച് സഹവസിക്കുന്നതും ഒന്നിച്ച് കളിക്കുന്നതും ഒഴിവാക്കണമോ? പതിനായിരത്തോളം വരുന്ന അറബി തസ്തികയും മുവ്വായിരം സംസ്കൃത തസ്തികയും രണ്ടായിരം ഉറുദു തസ്തികയും അടങ്ങുന്ന പൊതുവിദ്യാഭ്യാസ മേഖലയുടെ നാശം ഭാഷാപഠന സംവിധാനത്തെ തന്നെ തകിടം മറിക്കും. മര്‍ഹൂം സി.എച്ച്. മുഹമ്മദ്കോയ സാഹിബിന്റെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലമായാണ് കേരളത്തില്‍ വ്യവസ്ഥാപിതമായി ഭാഷാപഠനം ആരംഭിച്ചത്. ഇതിന് നിരവധി പരിഹാസ്യ വചനങ്ങള്‍ നിയമസഭക്കകത്തുപോലും സി.എച്ചിന് കേള്‍ക്കേണ്ടി വന്നു. അധികാരത്തില്‍ വന്നപ്പോഴെല്ലാം "അറബി'യെയും, ഉറുദുവിനെയും, സംസ്കൃതത്തെയും നോവിച്ച പാരമ്പര്യമാണ് ഇടത്പക്ഷത്തിനുള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കൊണ്ടുവന്ന ഭാഷാവിരുദ്ധ ഉത്തരവുകള്‍ നിരവധിയാണ്.


പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന് ഭാഷകളും ഭാഷ്യാധ്യാപകരും വഹിച്ച പങ്ക് നിഷേധിക്കാനാവില്ല. സംസ്ഥാനത്ത് ഉന്നത തസ്തികയിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ വാക്ക് കടമെടുത്ത് പറഞ്ഞാല്‍ ""മലപ്പുറത്തുകാരനായ ഞാന്‍ പൊതുവിദ്യാലയത്തില്‍, ഒന്നാം ഭാഷ അറബി എടുത്ത് പഠിച്ചു. എനിക്ക് ഇതുവരെ നേട്ടമല്ലാതെ കോട്ടമൊന്നും സംഭവിച്ചിട്ടില്ല''. ഒരു ഉന്നത തല യോഗത്തില്‍വെച്ചാണിത് അദ്ദേഹം പ്രഖ്യാപിച്ചത്.


ഗവണ്‍മെന്റ്, എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിച്ച് ഉന്നത ശ്രേണിയില്‍ എത്തിയവര്‍


നിരവധിയാണ്. ഈ വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് ഫലം പരിശോധിച്ചാല്‍ സംസ്ഥാന


സിലബസില്‍ പഠിച്ച കുട്ടികള്‍ക്കാണ് റാങ്കില്‍ മുന്‍തൂക്കമെന്ന് കാണാനാവും.


സംസ്ഥാനത്ത് 8.18 ശതമാനം കുട്ടികള്‍ മാത്രമാണ് അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്നത്. എയ്ഡഡ് സ്കുളുകളില്‍ 61.82 ശതമാനവും ഗവണ്‍മെന്റ് സ്കൂളുകളില്‍ 30


ശതമാനം കുട്ടികളും പഠിക്കുന്നു.


സംസ്ഥാനത്ത് 12,649 സ്കൂളുകളില്‍ ഭൂരിപക്ഷവും എയ്ഡഡ് മേഖലയിലാണ്. 7,284 (57.59 ശതമാനം). 4,501 സര്‍ക്കാര്‍ സ്കൂളുകളുമുണ്ട് (35.58 ശതമാനം). അണ്‍ എയ്ഡഡ് മേഖലയില്‍ 864 വിദ്യാലയങ്ങള്‍ മാത്രമാണുള്ളത്. (6.83 ശതമാനം). മൊത്തം അധ്യാപകര്‍ 1,72,639 ആണ്. 68.77 ശതമാനവും (1,04,928) എയ്ഡഡ് സ്കൂളിലാണ് ജോലി ചെയ്യുന്നത്.


മുന്‍ വിദ്യാഭ്യാസ മന്ത്രി 24032010 ന് നിയമസഭയില്‍ പറഞ്ഞ കണക്കുപ്രകാരം സംസ്ഥാനത്ത് ഇപ്പോള്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചുവരുന്നത് 2,646 സ്കൂളുകളാണ്. സി.ബി.എസ്.ഇ 1,208, സ്റ്റേറ്റ് സിലബസ് പ്രകാരമുള്ളത് 1111, എെ.സി.എസ്.ഇ 75, ഒന്നില്‍ കൂടുതല്‍ സിലബസ് 172 എണ്ണവും. 312443 കുട്ടികള്‍ ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്.


പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടുത്താന്‍ പുതിയ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാവണം.


സമൂഹത്തെ പൊതുവിദ്യാലയങ്ങളോട് അടുപ്പിക്കാന്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിക്കണം.


കേരളീയ സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും മന്ത്രി പി.കെ. അബ്ദുറബ്ബിന് ഇക്കാര്യത്തിലുണ്ടാവും.


(കെ.എ.ടി.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
    CHANDRIKAONLINE 25/6/11 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ